India

വിമാനത്താവളത്തിൽ വീൽ ചെയർ നിഷേധിച്ച് എയർ ഇന്ത്യ; മുഖമടച്ച് വീണ് 82-കാരിക്ക് ഗുരുതര പരിക്ക്

Please complete the required fields.




ദില്ലി വിമാനത്താവളത്തില്‍ 82കാരിക്ക് വീല്‍ ചെയര്‍ നിഷേധിച്ച് എയര്‍ ഇന്ത്യ. വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധിക മുഖമടച്ച് വീഴുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മൂക്കിനും ചുണ്ടിനും കണ്ണിനും പരിക്കേറ്റ വയോധികയെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് നാലിന് ദില്ലിയില്‍ നിന്നും ബംഗളൂരുവിലേക്കുളള യാത്രയ്ക്കിടെയാണ് നിര്‍ഭാഗ്യകരമായ സംഭവം.

എയര്‍ ഇന്ത്യയില്‍ നേരത്തേ തന്നെ വീല്‍ചെയര്‍ ബുക്ക് ചെയ്ത് ദില്ലി വിമാനത്താവളത്തിലെത്തിയ 82കാരിയും ചെറുമകനും ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും സേവനം ലഭ്യമായില്ല. തുടര്‍ന്ന് ടെര്‍മനിലേക്ക് നടന്ന് പോകുന്നതിനിടയിലാണ് പ്രീമിയം ഇക്കണോമിക് കൗണ്ടറിന് മുന്നില്‍വച്ച് വയോധിക മുഖമടിച്ച് വീണത്. വീഴ്ചയില്‍ മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും മേല്‍ച്ചുണ്ടിലും നാക്കിലും മുറിവേല്‍ക്കുകയും ചെയ്തു. പെട്ടെന്ന് സഹായിക്കാനോ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ആരും തയ്യാറായില്ലെന്ന് ചെറുമകള്‍ പരുള്‍ കന്‍വര്‍ എക്സില്‍ കുറിച്ചു.കുറേ നേരത്തിന് ശേഷമാണ് പ്രാഥമിക വൈദ്യസഹായം ലഭ്യമായത്. വീഴ്ചയുടെ ആഘാതത്താല്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകാനുളള സാധ്യത ബലപ്പെട്ടതിനാല്‍ ഇപ്പോള്‍ ബംഗളൂരുവിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടതുവശം ബലക്കുറവുളള തന്റെ മുത്തശിയോട് ചെയ്ത എയര്‍ ഇന്ത്യയുടെ ക്രൂരതക്കെതിരെ കമ്പനിക്കും വ്യോമയാന മന്ത്രാലത്തിനും പരാതി നല്‍കിയതായി പരുള്‍ കന്‍വര്‍ അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ എയര്‍ഇന്ത്യ അധികൃതര്‍ വയോധിക വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു.എന്നാല്‍ കൃത്യമായ നടപടിയും അന്വേഷണവുമാണ് വേണ്ടതെന്ന് എയര്‍ ഇന്ത്യക്കെതിരെ യുവതിയും പ്രതികരിച്ചു. മറ്റ് മാര്‍ഗമില്ലാത്തതിനാലും മനുഷ്യജീവിതത്തിനും ക്ഷേമത്തിനും ഇത്രയധികം വില നല്‍കാത്തതിനാലുമാണ് സംഭവം സമൂഹമാധ്യമത്തിലൂടെ പങ്ക് വയ്ക്കേണ്ടി വന്നതെന്നും ചെറുമകള്‍ വ്യക്തമാക്കി.മാര്‍ച്ച് 3 ന് നടന്ന പേരക്കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുത്ത മുത്തശ്ശിയുടെ ചിത്രങ്ങളും തുടര്‍ന്ന് മാര്‍ച്ച് 4, 5 തീയതികളിലെ അവരുടെ അവസ്ഥയും ഉള്‍പ്പെടുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മോശം സീറ്റ് നല്‍കിയെന്നാരോപിച്ച് എയര്‍ ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button