ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം; ബാലുശ്ശേരി സ്കൂളിലേക്ക് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ഒരു സർക്കാർ സ്കൂളിൽ ലിംഗസമത്വ യൂണിഫോംധരിച്ച് കുട്ടികൾ പഠിക്കാനെത്തി. ഉച്ചയ്ക്ക് 12 മണിയോടെ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഓൺലൈനായി ജൻഡർ നൂട്രൽ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ഒരേ തരം യൂണിഫോം ധരിക്കുന്ന ബാലുശ്ശേരി എച്ച്എസ്എസ് സ്കൂൾ കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിൽത്തന്നെ ഇടംപിടിക്കും. അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിംയുവസംഘടനകൾ രംഗത്തെത്തി. ‘വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്.
എംഎസ്എഫ്, യൂത്ത് ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടത്തുന്നത്. ഇവരെല്ലാം ചേർന്ന് കോ ഓർഡിനേഷൻ കമ്മിറ്റി എന്ന സമിതി രൂപീകരിച്ചിരുന്നു.
വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ് , വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മുമ്പേ നടക്കുന്നത്. പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്ററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. 260 കുട്ടികളും ഇന്ന് മുതൽ ഏകീകൃതവേഷത്തിലാണ് സ്കൂളിലെത്തിയത്.
ഈ യൂണിഫോം സത്യത്തിൽ വലിയ സൗകര്യമാണെന്ന് കുട്ടികൾ തന്നെ പറയുന്നു:
പരിപാടിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ പ്രതിഷേധവും ശക്തമായിരുന്നു. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികൾ ചൊവ്വാഴ്ച സ്കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരുമെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു.
എന്നാൽ രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവർക്കെന്ന് സ്കൂൾ അധികൃതർ പറയുന്നു. പ്രതിഷേധങ്ങളുയരുമെങ്കിലും മാതൃകയാവുന്ന തീരുമാനവുമായി മുന്നോട്ടുതന്നെയെന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു.





