‘ടീമിന്റെ ജയം മുഖ്യം.. പ്ലീസ്, എന്നെ ‘കിങ്’ എന്ന് വിളിക്കരുത്’; അഭ്യര്‍ത്ഥനയുമായി പാക് ക്രിക്കറ്റർ ബാബര്‍ അസം

തന്നെ ഇനിയും കിങ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് പാകിസ്താൻ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ അസം. ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബാബറിനറെ പ്രതികരണം.
വ്യക്തിപരമായ നേട്ടങ്ങളെക്കാളും വിശേഷണങ്ങളെക്കാളും ടീമിന്റെ വിജയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ബാബര്‍ അസം പറഞ്ഞു. ടീമിന്റെ പദ്ധതികള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ എക്കാലത്തും ആഗ്രഹിക്കുന്നത്.
സമീപകാലത്ത് മോശം ഫോമിലാണെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഓരോ മത്സരത്തെയും ഓരോ വെല്ലുവിളിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും ബാബര്‍ പറഞ്ഞു.’ദയവുചെയ്ത് എന്നെ കിങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം, ഞാന്‍ ഒരു തരത്തിലുമുള്ള കിങ് അല്ല. അവിടേക്ക് ഞാന്‍ ഇനിയും എത്തിയിട്ടില്ല. എന്റെ പുതിയ റോളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, ബാബര്‍ അസം മാധ്യമങ്ങളോട് പറഞ്ഞു.ദക്ഷിണാഫ്രിക്കക്കെതിരായ റെക്കോര്‍ഡ് റണ്‍ചേസില്‍ സെഞ്ചുറികളുമായി തിളങ്ങിയ ആഗ സല്‍മാനെയും മുഹമ്മദ് റിസ്വാനെയും ബാബര്‍ അഭിനന്ദിക്കുകയും ചെയ്തു. 2023 ഓഗസ്റ്റില്‍ നേപ്പാളിനെതിരെ മുള്‍ട്ടാനിലാണ് ബാബര്‍ അവസാനം രാജ്യാന്തര സെഞ്ചുറി നേടിയത്.





