ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള മത്സരത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെ മെസി മറികടന്നു.
ആറു ഗോളുകളുമായി എംബാപ്പെ തൊട്ടുപിന്നിലുണ്ട്. അതിനിടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ടു കളികളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. മെസിക്ക് പിന്നാലെ ഹാരി കെയ്നും എർലിങ് ഹാളണ്ടും അഞ്ച് ഗോളുകളുമായി ശക്തമായ പോരാട്ടത്തിലാണ്. ഒസ്മാൻ ഡെംബലെ, വിനീഷ്യസ് ജൂനിയർ, ഇസ്മയില സാർ എന്നിവർ നാല് ഗോളുകൾ വീതം നേടി ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
അര്‍ജന്റീനയ്ക്കായി മെസി തുടര്‍ച്ചയായി സ്കോര്‍ ചെയ്യുന്ന അഞ്ചാമത്തെ നോക്കൗട്ട് മത്സരമാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിലാണ് മെസിയുടെ ഈ ഗോള്‍വേട്ട ആരംഭിച്ചത്. അന്ന് അദ്ദേഹം ഒരു ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും യഥാക്രമം നെതര്‍ലന്‍ഡ്സിനും ക്രൊയേഷ്യയ്ക്കുമെതിരെ ഓരോ പെനാല്‍റ്റി ഗോളുകള്‍ വീതം അദ്ദേഹം നേടി. ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകള്‍ കൂടി അടിച്ചുകൂട്ടി അദ്ദേഹം ആ ടൂര്‍ണമെന്റ് ഗംഭീരമായി അവസാനിപ്പിച്ചു.




