
കോഴിക്കോട് : മെഡിക്കൽ കോളേജ് ന്യായവില മരുന്നുവിതരണ കേന്ദ്രങ്ങളിൽ മരുന്നുക്ഷാമം രൂക്ഷം. “രണ്ട് മരുന്നുകൾ വാങ്ങാനാണ് ഇവിടെ (ന്യായവില കേന്ദ്രം) വന്നത്. ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയും ഒപ്പം മരുന്ന് ലഭ്യമല്ലെന്ന് സീലുംവെച്ച് തന്നു, ഇനി അടുത്തിടത്ത് പോകണം, അവിടെയും ഇല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങണം, അന്യായമാണിത്’’, കോഴിക്കോട് സ്വദേശിയായ ഓട്ടോത്തൊഴിലാളി മരുന്ന് കിട്ടാത്തതിനെപ്പറ്റി പറഞ്ഞു. ഭാര്യയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെത്തിയതാണിവർ.ഡോക്ടറെ കണ്ടശേഷം മരുന്ന് കിട്ടാത്തതിനാൽ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ഭാര്യയെ ഒറ്റയ്ക്കിരുത്തി മരുന്നും നോക്കി നടക്കാനും പ്രയാസമാണ്. മെഡിക്കൽകോളേജിൽ വന്ന് ചികിത്സ കഴിഞ്ഞുപോകുമ്പോൾ ചെലവ് 300 രൂപയാകുന്നുവെന്നും മരുന്ന് കിട്ടാത്തത് ക്രൂരതയാണെന്നും അവർ പറഞ്ഞു.
കാരുണ്യ ആരോഗ്യപദ്ധതിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ ആദ്യം ന്യായവിലകേന്ദ്രത്തിലാണ് മരുന്ന് അന്വേഷിച്ചെത്തുക. മരുന്നുവിതരണക്കാരുടെ സമരം തുടരുന്നതിനാൽ ന്യായവില കേന്ദ്രത്തിൽ മിക്ക മരുന്നുകളുമില്ല. മരുന്ന് സൂക്ഷിക്കുന്ന ഷെൽഫുകൾ ഒഴിഞ്ഞുകിടക്കുന്ന നിലയിലാണ്. ഏതാനും ചില ഗുളികകൾ മാത്രമാണുള്ളത്. വാർഡുകളിൽ കഴിയുന്ന രോഗികൾക്കാവശ്യമായ നെബുലൈസേഷൻ മാസ്‌ക്, ഓക്‌സിജൻ മാസ്‌ക്, സൊലൂഷൻ തുടങ്ങിയ അത്യാവശ്യമരുന്നുകൾ പോലുമില്ല. ശസ്ത്രക്രിയകൾക്കുള്ള സർജിക്കൽ ഉപകരണങ്ങളുമില്ല. മരുന്നുതേടി അലയാൻ സാധിക്കാത്തതിനാൽ പലരും മരുന്ന് വാങ്ങാതെ പോകുന്നുണ്ട്.





