
തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ ഡിവൈ.എസ്.പി.ക്കെതിരെ നടപടി . പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയതിൽ ഡിവൈ.എസ്.പി.ക്ക് സസ്പെൻഷൻ.
പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠനെയാണ് സസ്പെൻഡുചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയെത്തുടർന്നാണ് നടപടി.
പരാതിയുമായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ 26-കാരിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശമില്ലാതെ മനഃപൂർവം മണികണ്ഠൻ വിളിപ്പിച്ച് പരാതികേട്ടു.അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് അവരോട് അനാവശ്യ സംസാരംനടത്തി. തുടർന്ന്, ഔദ്യോഗികവാഹനത്തിൽ തൊട്ടടുത്ത ബസ്‌സ്റ്റാൻഡിൽ യുവതിയെ കൊണ്ടുവിടുകയും ചെയ്തു.
ജില്ലാ പോലീസ് ആസ്ഥാനത്തെ ജീവനക്കാർ ഇത് കണ്ടിരുന്നു. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളുമുണ്ട്. ഇതേത്തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമല്ലാതെത്തന്നെ വനിതാ ജീവനക്കാരുടെ ജോലിസ്ഥലത്തെത്തി അവരെ കാണുന്നത് പതിവായിരുന്നെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2016-ൽ പീഡനക്കേസിലെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായിട്ടുണ്ട്.





