
തൃശ്ശൂർ: തൃശ്ശൂരിൽ എക്സൈസിൻറെ വൻ കഞ്ചാവ് വേട്ട. മരത്താക്കരയിൽനിന്നും പുത്തൂരിൽനിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നുപേരെ തൃശ്ശൂർ എക്സൈസ് റേഞ്ച് ടീം പിടികൂടി. റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ്, കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ് സി.യു. എന്നിവരും പാർട്ടിയും ചേർന്നാണ് കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ മരത്താക്കരയിൽനിന്നും ബൈക്കിൽ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് ആദ്യം പിടികൂടിയത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ സഹിതമാണ് എക്സൈസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൂർ കുറിപ്പുംപടിയിൽനിന്നും 2.750 കിലോ കഞ്ചാവുമായി പുത്തൂർ കുറുപ്പുംപടി സ്വദേശി വിനു (29) വിനെയും എക്സൈസ് പിടികൂടുകയായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എ.ഇ.ഐ. കിഷോർ , പ്രിവന്റീവ് ഓഫീസർ ടി.ജി. മോഹനൻ, കൃഷ്ണപ്രസാദ് എം.കെ, ശിവൻ എൻ.യു, സി.ഇ.ഒമാരായ വിശാൽ പി.വി, സനീഷ്കുമാർ ടി.സി, സിജൊമോൻ, ഡ്രൈവർ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





