ലൈംഗികാരോപണം: നടിയുടെ മൊഴിയെടുപ്പ് 10 മണിക്കൂർ നീണ്ടു; 7 കേസുകൾ രജിസ്റ്റർ ചെയ്യും, 6എണ്ണം കൊച്ചിയിൽ

കൊച്ചി: ലൈംഗികപീഡന ആരോപണത്തിൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പത്ത് മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ എംഎൽഎ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരായ തെളിവുകൾ കൈമാറിയതായി നടി മാധ്യമങ്ങളോട് പറഞ്ഞു. ഏഴ് പേർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ആറ് കേസുകൾ കൊച്ചിയിലും ഒരു കേസ് തിരുവനന്തപുരത്തുമായിരിക്കും രജിസ്റ്റർ ചെയ്യുക. ഏത് സ്ഥലത്ത് വെച്ച്, എന്ന്, എപ്പോൾ തുടങ്ങിയ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചതായി നടി പറഞ്ഞു.
2008 മുതൽ 2012 വരെയുള്ള കാലയളവിലാണ് സംഭവങ്ങളുണ്ടായതെന്നും നടി വ്യക്തമാക്കി. അതേസമയം നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികൾ ഇന്ന് തന്നെ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറുമെന്നും എഐജി ജി പൂങ്കുഴലി വ്യക്തമാക്കി. കൃത്യം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും കേസെടുക്കുക. രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എഐജി കൂട്ടിച്ചേർത്തു.





