
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി (KSRTC) ബസ് സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ ജില്ല ട്രാൻസ്പോർട് ഓഫീസർ ഇന്ന് കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് സമർപ്പിക്കും. ബസ് പാർക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായെന്നാണ് ഡിടിഒയുടെ കണ്ടെത്തൽ.
ടെർമിനലിലെ തൂണുകൾക്ക് ആവശ്യമുള്ള അകലമില്ലാത്തത് തിരിച്ചടിയായെന്നും ഡിടിഒയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ഡ്രൈവറുടെ വിശദമായ മൊഴികൂടി രേഖപ്പെടുത്തിയാവും ഡിടിഒ റിപ്പോർട്ട് സമർപ്പിക്കുക. ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്താനുളള ശുപാർശയുണ്ടാകുമെന്നും സൂചനയുണ്ട്. ബെംഗലൂരു- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15 എ – 2323 എന്ന സ്വിഫ്റ്റ് ബസാണ് പാർക്കിംഗിനിടെ തൂണുകൾക്കിടയിൽ കുടുങ്ങിയത്. അഞ്ച് മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്.
ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകള്‍ക്കിടയില്‍ ഒട്ടിച്ച നിലയില്‍ ഡ്രൈവർ ബസ് പാര്‍ക്ക് ചെയ്തത് പോയത്. രാവിലെ എത്തിയ ജീവനക്കാര്‍ ഇത് കണ്ട് അന്തംവിട്ടു. പിന്നാലെ ബസ് പുറത്തിറക്കാനുളള പല പരീക്ഷണങ്ങളായി. ടയറിന്റെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തളളി പുറത്തെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. മറ്റു ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും വില കൂടിയ വണ്ടിയായതിനാല്‍ പലരും പിന്മാറി.
ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നീക്കം വിജയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്. അതേ സമയം, ബസ് കുടുങ്ങിയ സംഭവത്തിൽ സിഎംഡി വിശദമായ റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.





