
ദില്ലി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന് കൈമാറി. സംയുക്ത സേന അന്വേഷണത്തിന് നേതൃത്വം നല്കിയ എയർമാർഷൽ മാനവേന്ദ്ര സിംഗ് പ്രതിരോധമന്ത്രിയെ കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദീകരിച്ചു.
ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെ നിലവിലുള്ള പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങളും അന്വേഷണ സമിതി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അട്ടിമറിയില്ലെന്ന് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് മൂലമാകാം എന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ എന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ (Air Marshell Manavendra singh) നേതൃത്വത്തിലായിരുന്നു അന്വേഷണം.





