
കോഴിക്കോട്: കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കിയ ‘കുപ്പിക്കള്ളന്മാർ’ പിടിയിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റുചെയ്തത്.
അവധിയിലായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജർ ജോലിയിൽ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം.
ഔട്ട്‌ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായുണ്ട്. ഇതോടെ മാനേജർ 28-ന് ചേവായൂർ പോലീസിൽ പരാതിനൽകുകയായിരുന്നു. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് മോഷണംപോയതെല്ലാം.ഇനി പിടിയിലാവാനുള്ള രണ്ടുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്തദിവസങ്ങളിലായി പിടികൂടുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റുചെയ്ത രണ്ടുപേരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.





