
കോഴിക്കോട്: കാലം ആവശ്യപ്പെടുന്ന ജാഗ്രതയായിരുന്നു എല്ലാ അർഥത്തിലും എം.പി. വീരേന്ദ്രകുമാർ. രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സോഷ്യലിസത്തിൽ അടിയുറച്ച നിലപാടുകളിലൂടെയും ഇന്നിനു വേണ്ടി മാത്രമല്ല, നാളേക്കുകൂടിയുള്ള പാരിസ്ഥിതിക ദർശനത്തിലൂടെയും നൈതികമായ മാധ്യമബോധത്തിലൂടെയും അരനൂറ്റാണ്ടിലേറെ വീരേന്ദ്രകുമാർ ഇന്ത്യൻജീവിതത്തിൽ നിറഞ്ഞുനിന്നു. വിടപറഞ്ഞിട്ട് നാലുവർഷമാകുമ്പോഴും അദ്ദേഹം വ്യാപരിച്ച മേഖലകളെല്ലാം ആ സാന്നിധ്യത്തെ കൂടുതൽ ഓർക്കുന്നു.
വിപുലമായ ഓർമകളുടെ പശ്ചാത്തലത്തിൽ മാതൃഭൂമി ഇത്തവണയും എം.പി. വീരേന്ദ്രകുമാർ അനുസ്മരണപ്രഭാഷണം സംഘടിപ്പിക്കുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയാണ് പ്രഭാഷണം നടത്തുന്നത്.
ചരിത്രപശ്ചാത്തലത്തിൽ ഇന്ത്യയുടെ രാഷ്ട്രീയത്തെയും സാമൂഹികജീവിതത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന രാമചന്ദ്ര ഗുഹ ‘ഇന്ത്യ എങ്ങോട്ട്?’ എന്ന വിഷയത്തിലായിരിക്കും പ്രഭാഷണം നിർവഹിക്കുക.വീരേന്ദ്രകുമാർ ഓർമയായ മേയ് 28-ന് അഞ്ചിന് കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമുള്ള കണ്ടംകുളത്തെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലിഹാളിലാണ് അനുസ്മരണപ്രഭാഷണം. പ്രവേശനം സൗജന്യമായിരിക്കും.





