മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണം; ട്രാൻസ്ജെൻഡർ സീറ്റ് വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ

തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍റെ ശുപാർശ. നിലവിലെ കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കണം. ഗവേഷണത്തിൽ എസ് സി,എസ് ടി സംവരണം ഉറപ്പാക്കണം. ട്രാൻസ് ജെൻഡർ , ഭിന്നശേഷി വിദ്യാർത്ഥികൾക്കും സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്.
ജനസംഖ്യയിൽ 18 – 23 നും ഇടയിൽ പ്രായമുള്ള 60 ശതമാനം പേർക്ക് പത്ത് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036 ൽ ഇത് 75 ശതമാനമാക്കണം. എല്ലാ സർവകലാശാലകൾക്കും പൊതു അക്കാദമിക് കലണ്ടർ ഉറപ്പാക്കണം. ഗസ്റ്റ് ലക്ചറർമാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍റെ ശുപാർശയില്‍ പറയുന്നു. കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണമെന്നും ശുപാർശയുണ്ട്.
മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം പി മേനോന്‍റെ അധ്യക്ഷതയിലുള്ള പരിഷ്കരണ കമ്മീഷന്‍റെ ശുപാര്‍ശകളാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച രണ്ടുദിവസമായി ഉണ്ടാകും. ഇതിനു ശേഷമായിരിക്കും ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുക.





