
മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷം. വിവാദ ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ മാത്രം നടപടിയെടുത്താൽ ചോദ്യം ചെയ്യപ്പെടുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സർക്കാർ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തു. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാൾ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
ചീഫ് വൈൽഡ് ലൈഫ് വാർഡനെക്കൂടാതെ വനം-ജലവിഭവ സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിശദീകരണം.





