മഹിളാ കോൺഗ്രസിന്റെ പരാതിയിൽ തെളിവില്ല; ജോജുവിന്റെ പരാതിയിൽ അറസ്റ്റ് ഉടൻ : കൊച്ചി പൊലീസ് കമ്മിഷണർ

റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജു ജോർജിന്റെ വാഹനം തകർത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ജോജു ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ( kochi city police commissioner about joju )
അതേസമയം, അപമാര്യാദയായ പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ തെളിവ് ഇല്ലെന്ന് കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു. എന്നാൽ ജോജുവിനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നും, പക്ഷേ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജോജുവിനെതിരെ കോടതിയെ സമീപിക്കുമെന്നു മഹിള കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് ഇടപ്പള്ളി- വൈറ്റില ദേശീയ പാതയിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വഴി തടയൽ സമരം നടത്തിയത്. എന്നാൽ ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടൻ ജോജു ജോർജിന്റെ പ്രവേശനം. കാറിൽ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. തുടർന്ന് ജോജുവിന്റെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തു.
തുടർന്ന് മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെ 7 പേർക്കെതിരേയാണ് ജോജു ജോർജിന്റെ കാർ തല്ലി പൊളിച്ചത്തിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. ജോജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപട്ടിക തയ്യാറാക്കിയത്.
അതേസമയം, തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് ടോണി ചമ്മിണി ആരോപിക്കുന്നു.കള്ളക്കേസിനെ നിയമപരമായി നേരിടുമെന്ന് ടോണി ചമ്മിണി പറഞ്ഞു. കാറിന്റെ ചില്ല് തകർത്തത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ജോജു ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.





