
ചേർപ്പ്: തൃശ്ശൂർ പൂരം ഉൾപ്പടെ വിവിധ ഉത്സവങ്ങളിൽ ആനച്ചമയ നിർമാണത്തിൽ പ്രസിദ്ധനായ പെരുമ്പിള്ളിശ്ശേരി പി.കെ. ശങ്കരൻകുട്ടി (സുധാകരൻ-70) അന്തരിച്ചു. പടിഞ്ഞാറേപ്പുരയ്ക്കൽ കൊച്ചക്കൻ്റെയും അമ്മുവിൻ്റെയും മകനാണ്. ആനച്ചമയത്തിലെ കുടകൾ നിർമിക്കുന്നതിൻ്റെ ആദ്യപടിയായ ഒറ്റൽപ്പണിയിലും നെറ്റിപ്പട്ടത്തിന്റെ കുമിളകൾ, നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണം, കൂമ്പൻകിണ്ണം എന്നിവ നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിനുവേണ്ടിയും തിരുവമ്പാടി, ഗുരുവായൂർ, ചേർപ്പ്, ആറാട്ടുപുഴ ക്ഷേത്രങ്ങൾക്കുവേണ്ടിയും ഒറ്റൽപ്പണി ചെയ്തിരുന്നു. കൂടാതെ ക്ഷേത്രത്തിലെ പിച്ചളപ്പണികൾ, ഭണ്ഡാരം, വാളുകൾ, തിരുവായുധം എന്നിവയുടെ നിർമാണത്തിലും വിദഗ്ധനായിരുന്നു.1972- മുതൽ തിരുവമ്പാടി ക്ഷേത്രത്തിലെ ഒറ്റൽപ്പണി ചെയ്തുവരുന്നു. ചേർപ്പ് സേവാഭാരതി ഭരണസമിതി അംഗമാണ്. കഴിഞ്ഞ തൃശ്ശൂർ പൂരത്തിന് മാതൃഭൂമി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ഭാര്യ: സുലോചന. മക്കൾ: സുനിത, സുജിത, സുധീഷ്. മരുമക്കൾ: ബാലകൃഷ്ണൻ, പ്രവീൺ, ആതിര. സംസ്കാരം വെള്ളിയാഴ്ച എട്ടരയ്ക്ക് വടൂക്കര ശ്മശാനത്തിൽ.





