
കൊല്‍ക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിന് തകർത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സീസണിലെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.
കൊൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ലഖ്‌നൗ മറികടന്നത്. ഒരു ഘട്ടത്തിൽ പരാജയം മണത്ത ലഖ്‌നൗവിനെ 27 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്ന മുകുൾ ചൗധരിയുടെ പോരാട്ടവീര്യമാണ് വിജയതീരത്തെത്തിച്ചത്.മുകുളിന് പുറമെ അർധസെഞ്ചുറി നേടിയ ആയുഷ് ബദോനിയും ലഖ്‌നൗ നിരയിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ആംകൃഷ് രഘുവൻഷി (45), അജിങ്ക്യ രഹാനെ (41) എന്നിവർ നൽകിയ മികച്ച തുടക്കം മധ്യനിരയിൽ കാമറൂൺ ഗ്രീനും (32) റോവ്മാൻ പവലും (39) ചേർന്ന് ഭദ്രമാക്കി.
എന്നാൽ അവസാന ഓവറുകളിൽ മുകുൾ ചൗധരി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കൊൽക്കത്തയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ, സമ്മർദ്ദത്തിന് വഴങ്ങാതെ സിക്സറുകൾ പായിച്ച മുകുൾ അവസാന പന്തിൽ റൺ ഓടി പൂർത്തിയാക്കി ലഖ്‌നൗവിന് ആവേശജയം സമ്മാനിക്കുകയായിരുന്നു.ലഖ്‌നൗവിനായി പ്രിൻസ് യാദവ്, മണിമാരൻ സിദ്ധാർത്ഥ് ഉൾപ്പെടെയുള്ളവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗിലും കരുത്ത് കാട്ടി.





