
നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശബ്‌ദ രേഖ അടങ്ങിയ പെൻഡ്രൈവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. വ്യവസായി ശരത്തും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിലുള്ളതും അഭിഭാഷകനും ദിലീപും തമ്മിലുള്ള സംഭാഷണമാണ് പെൻഡ്രൈവിലുള്ളത്. തുടരന്വേഷണ കാലാവധി നീട്ടണമെന്ന അപേക്ഷയുടെ ഭാഗമായാണ് പ്രോസിക്യൂഷന്റെ നടപടി.
നടൻ ദിലീപും കൂട്ടുകാരും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന്റെ ശബ്‌ദ രേഖ ലഭിച്ചിരുന്നു. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ശബ്‌ദ രേഖയാണ് പുറത്തുവന്നത്. അവന്മാർ ഇറങ്ങട്ടെ, വൈരാഗ്യം എന്തെന്ന് കാട്ടിക്കൊടുക്കാമെന്ന് ശബ്‌ദ രേഖയിൽ പറയുന്നു. ചെയ്തതിന്റേതല്ലേ നമ്മൾ അനുഭവിച്ചതെന്നും ശബ്‌ദ രേഖയിൽ സുരാജ് വ്യക്തമാക്കുന്നു.
അതേസമയം ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്ധന്‍ സായ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം.





