
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ 5 വര്‍ഷം മുൻപ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍, കത്രിക ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കത്രികയുടെ കാലപ്പഴക്കം അടക്കം നിര്‍ണയിക്കുന്നതിനാണ് പരിശോധന. കോഴിക്കോട് സ്വദേശി ഹർഷിനയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലെയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഈ കമ്മിറ്റിയുടെ അന്വേഷണം നടന്നു വരികയാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. യുവതിയുടെ പരാതിയിന്മേല്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിദഗ്ധ കമ്മിറ്റി രൂപീകരിച്ചത്. ഇതിന് പുറമേയാണ് ഫൊറന്‍സിക് പരിശോധന നടത്തുന്നത്.





