ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഉപകരണവിതരണം നിർത്തി സർജിക്കൽ സ്ഥാപനങ്ങൾ :നൽകാൻ ഉള്ളത് 49.18 കോടി രൂപ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഉപകരണവിതരണം സർജിക്കൽ സ്ഥാപനങ്ങൾ നിർത്തിവെച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇടപെടാതെ ആരോഗ്യവകുപ്പ്. 49.18 കോടി രൂപയാണ് മെഡിക്കൽ കോളേജ് ആശുപത്രി വിവിധ സർജിക്കൽ സ്ഥാപനങ്ങൾക്കു നൽകാനുള്ളത്. ഡിസംബർവരെയുള്ള കുടിശ്ശിക മുഴുവൻ തരാതെ ഉപകരണങ്ങൾ നൽകില്ലെന്ന നിലപാടിലാണ് വിതരണക്കാരുടെ സംഘടന.പ്രതിസന്ധിയുണ്ടെന്നും ശസ്ത്രക്രിയകളുടെ തോതനുസരിച്ച് ഉപകരണങ്ങൾ കുറയുകയാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
രക്തക്കുഴലുകളുടെ വലുപ്പവും നീളവുമനുസരിച്ച് ഓരോ രോഗികൾക്കും പ്രത്യേകതരം സ്റ്റെന്റാണ് ഉപയോഗിക്കുന്നത്. ഇതിനാൽ എല്ലാത്തരം സ്റ്റെന്റുകളും സ്റ്റോക്കുവേണം. ചില സ്റ്റെന്റുകൾക്ക് പ്രതിസന്ധിയുണ്ടെന്ന് ഡോക്ടർമാർ ആശുപത്രി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ മുൻകൂട്ടി നിശ്ചയിച്ച പതിനാറും അഞ്ച് അടിയന്തര ശസ്ത്രക്രിയകളുമാണ് നൽകുന്നത്. ചില ദിവസം ഇതു നീളാം.നിലവിൽ പ്രതിസന്ധിയില്ലെന്നും വിതരണക്കാർക്ക് 2.5 കോടിയുടെ ചെക്ക് നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽകുമാർ പറഞ്ഞു.





