സമരം കടുപ്പിക്കാൻ കോൺഗ്രസ്; അതിരടയാള കല്ലുകൾ പിഴുതെറിയും; മാടപ്പള്ളിയിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ല് പിഴുതെറിയല്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള പ്രഖ്യാപനം ഇന്ന് കോണ്‍ഗ്രസ് നടത്തും. കോഴിക്കോട് കല്ലായിയില്‍ സമരത്തിനിടെ പരിക്കേറ്റ സ്ത്രീകളെ കണ്ട് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കിടയിലെ സര്‍ക്കാരിനെതിരായ എതിര്‍പ്പ് പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നേതാക്കളെ തന്നെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കലക്ട്രേറ്റുകളില്‍ പ്രതിഷേധ സര്‍വേക്കല്ല് സ്ഥാപിക്കും.യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും
അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ഉയർന്ന മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടൽ വീണ്ടും തുടങ്ങും. മാത്രവുമല്ല അതിരടയാള കല്ലുകൾ പിഴുതെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. കല്ല് പിഴുതെറിയുന്നവർക്കെതിരെ പൊലീസ് കേസ് എടുക്കും. പിന്നീട് പിഴ അടക്കം ഈടാക്കാനാണ് കെ റെയിൽ അധികൃതരുടെ തീരുമാനം. മാത്രവുമല്ല പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.
മടപ്പള്ളിയിലെ കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസ് എടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാപോലീസിനെ ആക്രമിച്ചതിനുമാണ് കേസ് എടുത്തത്.





