
സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനില. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയാണ് കേരളത്തെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളിയും വിജയിച്ച കേരളത്തിന് ഈ സമനില തിരിച്ചടിയാണ്.
മത്സരത്തിൻ്റെ 17ആം മിനിട്ടിൽ തന്നെ കേരളം ലീഡെടുത്തു. സഫ്നാദ് ആണ് കേരളത്തിൻ്റെ ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബേർട്ട് ആണ് ഗോളിലേക്ക് വഴിയൊരുക്കിയത്. 28ആം മിനിട്ടിൽ വിക്നേഷ് ലീഡ് ഇരട്ടിയാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. പിന്നാലെ ഗോളി മാത്രം മുന്നിൽ നിൽക്കെ നിജോ ഗിൽബേർട്ട് എടുത്ത ഷോട്ട് പുറത്തേക്ക് പോയി. കേരളത്തിൻ്റെ തുടർച്ചയായ മുന്നേറ്റങ്ങൾക്കിടെ മേഘാലയ സമനില പിടിച്ചു. 40ആം മിനിട്ടിൽ കൈൻസെബോർ ആണ് മേഘാലയയുടെ ആദ്യ ഗോൽ നേടിയത്. ആദ്യ പകുതി 1-1 എന്ന സ്കോറിനു പിരിഞ്ഞു.
രണ്ടാം പകുതിയ്ക്ക് അഞ്ച് മിനിട്ട് പ്രായമായപ്പോൾ തന്നെ കേരളത്തിന് ഒരു സുവർണാവസരം ലഭിച്ചു. 49 ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ജിജോ ജോസഫിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ജിജോ എടുത്ത പെനാൽറ്റി ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി. 55ആ മിനിട്ടിൽ മേഘാലയ ലീഡെടുത്തു. കോർണറിൽ നിന്ന് ഫിഗോയാണ് മേഘാലയയ്ക്ക് ലീഡ് സമ്മാനിച്ചത്. മൂന്ന് മിനിട്ടുകൾക്കുള്ളിൽ കേരളം തിരിച്ചടിച്ചു. ഒരു ഫ്രീകിക്കിൽ നിന്ന് തുടങ്ങിയ ബിൽഡപ്പ് ഒടുവിൽ ഷഹീഫിലൂടെ മേഘാലയ വല തുളച്ചു. കേരളം വീണ്ടും വിജയഗോളിനായി കിണഞ്ഞുശ്രമിച്ചുകൊണ്ടിരുന്നു. 89ആം മിനിട്ടിലും 90ആം മിനിട്ടിലും ലഭിച്ച രണ്ട് ഉറച്ച ഗോളവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ അതൊന്നും ലക്ഷ്യം ഭേദിച്ചില്ല.
3 മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുള്ള കേരളം ഗ്രൂപ്പിൽ ഒന്നാമതാണ്. മേഘാലയക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുണ്ട്.





