കാട്ടിനുള്ളില്‍ മൃഗങ്ങളെപ്പോലും ഭയക്കാതെ പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് കഴിയുന്ന ഗുമ്മൻ പുരകള്‍

സുല്‍ത്താൻ ബത്തേരി : കാലം എത്ര മാറിയാലും കാട്ടുനായ്ക്കർ കാലങ്ങളായി തുടരുന്ന ഗോത്രാചാരങ്ങള്‍ മാറ്റാൻ തയ്യാറല്ല.
അതിലൊന്നാണ് ‘ ഗുമ്മൻ പുരകള്‍ ‘. ഋതുമതികളാകുന്ന പെണ്‍കുട്ടികളെ പാർപ്പിക്കുന്ന ഇത്തരം പുരകള്‍ കാണണമെങ്കില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ വനാന്തര ഗ്രാമമായ ചെട്ടിയാലത്തൂരില്‍ പോയാല്‍ മതി. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമാണെങ്കിലും ഭീതിയും ആശങ്കയും ഇല്ലാതെയാണ് പെണ്‍കുട്ടികള്‍ വീടിനു സമീപത്തെ ഗുമ്മൻ പുരയില്‍ രാത്രിയിലും ഒറ്റയ്ക്ക് കഴിയുന്നത്.
ഗുമ്മൻ പുരയില്‍ പ്രത്യേക വാതിലിലൂടെ അമ്മ പെണ്‍കുട്ടിക്ക് ഭക്ഷണം നല്‍കും. വീട്ടിലെ മറ്റ് അംഗങ്ങളെ കാണാനോ സംസാരിക്കാനോ കഴിയില്ല. ആറടി വ്യാസത്തില്‍ ഏഴ് അടി ഉയരത്തില്‍ കൂമ്ബാരം പോലെ നിർമ്മിച്ച ഗുമ്മൻ പുരയെ താങ്ങിനിർത്തുന്നത് പുരയുടെ മദ്ധ്യത്തില്‍ സ്ഥാപിച്ച തൂണാണ്. തൂണിനു ചുറ്റും ചരിച്ച് വെച്ച കോലുകള്‍ കവുങ്ങിൻപാളകള്‍ കൊണ്ട് മറക്കും. ഈ കുടിലിനുള്ളിലാണ് പെണ്‍കുട്ടി അന്തിയുറങ്ങുക. പ്രകൃതിയില്‍ എല്ലാം സമർപ്പിച്ചും വിശ്വസിച്ചും മലദൈവങ്ങളെ പ്രീതിപ്പെടുത്തിയും 14 ദിവസം ഗുമ്മൻ പുരയിലാണ് ജീവിതം .
ഗുമ്മൻ പുരയില്‍ നിന്ന് ആഘോഷത്തോടെ വേണം പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് ആനയിക്കാൻ. ഇതിന് നല്ല ചെലവ് വരും. കോളനിയിലെ എല്ലാവർക്കും സദ്യ നല്‍കണം. ഇതിനുള്ള തുക പെണ്ണിന്റെ അച്ഛൻ കണ്ടെത്തും വരെ പെണ്‍കുട്ടി ഗുമ്മൻ പുരയില്‍ കിടന്ന കാലമുണ്ടായിരുന്നുവെന്ന് ഇവിടെയുള്ളവർ പറയുന്നു.
കാലം മാറിയെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ഒന്നും വിട്ടുപോകാതെ തന്നെയാണ് പെണ്‍കുട്ടിയെ ചെട്ടിയാലത്തൂരില്‍ 40 ഓളം കാട്ടുനായ്ക്കർ കുടുംബങ്ങളാണ് താമസിക്കുന്നത്. കുലദൈവങ്ങളെ പ്രീതിപ്പെടുത്തിയും വനത്തെ സ്നേഹിച്ചുമാണ് ഗോത്രജനതയുടെ വനജീവിതം.





