കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവ് മരിച്ച സംഭവം; മൃതദേഹത്തിനു സമീപം സിറിഞ്ചുകൾ, സമഗ്രാന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

കൊയിലാണ്ടി: സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ സമഗ്രാന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അണേലക്കടവ് സ്വദേശി പ്രജിത്തിന്റെയും ഗംഗയുടെയും മകൻ അമൽസൂര്യ (27) യെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. യുവാവ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി ഇയാൾക്കൊപ്പം മൂന്നുപേർ കൂടി ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒന്നരവർഷം മുൻപ് പെരുവട്ടൂർ സ്വദേശിയായ 26 കാരൻ മരിച്ചതിലും ലഹരി മാഫിയാ സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനും ബസ്‌സ്റ്റാൻഡ് പരിസരവും കേന്ദ്രീകരിച്ച് ലഹരിമാഫിയാ സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മാരക ലഹരി പദാർഥങ്ങൾ വിതരണം ചെയ്യുന്ന സംഘമാണ് കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. മരിച്ച അമൽസൂര്യ ലഹരി മാഫിയാ സംഘവുമായി ബന്ധമുള്ളയാളാണ്. ക്രിമിനൽ സംഘങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനം രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





