കുട്ടികളോടിച്ച വാഹനം തട്ടി വൈദികന് പരിക്കേറ്റ കേസ് ; വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത് പുനഃപരിശോധിക്കും; മന്ത്രി

കോട്ടയം: പൂഞ്ഞാറില്‍ സ്കൂള്‍ സെന്റോഫിനിടെ കുട്ടികളോടിച്ച വാഹനം തട്ടി വൈദികന് പരിക്കേറ്റ കേസുമായി ബന്ധപ്പെട്ട് വിളിച്ച സർവകക്ഷി യോഗം സമാപിച്ചു.കോട്ടയം കലക്ടറുടെ ചേംബറില്‍ മന്ത്രി വി.എൻ വാസവൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത് പുനഃപരിശോധിക്കുമെന്നും ജയിലില്‍ കഴിയുന്ന കുട്ടികള്‍ക്ക് പരീക്ഷയെഴുതാൻ പിന്നീട് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭാവിയില്‍ കുട്ടികള്‍ക്ക് കേസ് പ്രതിസന്ധിയാകുമൊയെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ പങ്കുവെച്ചതസൗഹൃദപരമായി മുന്നോട്ടുപോകാനും സമാധാനാന്തരീക്ഷം തകർക്കുന്ന ഇടപെടല്‍ ഉണ്ടാകില്ലെന്നും യോഗത്തില്‍ തീരുമാനമായി. വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എം.എല്‍.എ സെബാസ്റ്റ്യൻ കുളത്തിങ്കല്‍, എം.പി ആന്റോ ആന്റണി, കലക്ടർ വി.വിഗ്നേശ്വരി, ചെയർപേഴ്സണ്‍ സുഹറ അബ്ദുള്‍ ഖാദർ, പൂഞ്ഞാർ ഫെറോന പള്ളി പ്രതിനിധികള്‍, വിദ്യാർഥികളുടെ കുടുംബാംഗങ്ങള്‍ എന്നിവർ സർവകക്ഷി യോഗത്തില്‍ പങ്കെടുത്തു.കേസില്‍ പ്രായപൂർത്തിയാകാത്ത 10 പേർക്ക് ഇന്ന് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിചേർക്കപ്പെട്ട വിദ്യാർഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല, പരിക്കേറ്റ വൈദികനോട് മുൻവൈരാഗ്യമില്ല, ഗൗരവതരമായ പരിക്കില്ല എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിചേർത്ത പ്രായപൂർത്തിയായ മറ്റ് 17 പേരുടെ ജാമ്യം കോട്ടയം സെഷൻസ് കോടതി നാളെ പരിഗണിക്കും. 27 പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.





