അവിഹിതം ആരോപിച്ച് വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ടു: മൃതദേഹം കിട്ടിയത് 22-ാംദിവസം; വിചാരണ

തൊടുപുഴ: പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയെന്ന കേസില്‍ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. 2021 ഓഗസ്റ്റ് 12-നാണ് സംഭവം. മാണിക്കുന്നേല്‍ ബിനോയ് സേവ്യര്‍ എന്നയാള്‍ കൂടെതാമസിച്ചിരുന്ന സിന്ധുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു.
സിന്ധു ഭര്‍ത്താവുമായി പിണങ്ങിനിന്ന സമയത്ത് ബിനോയിയുമായി അടുപ്പത്തിലാകുകയായിരുന്നു. ബിനോയിയുടെ ഭാര്യയും ഇയാളുടെ ക്രൂരമായ ഉപദ്രവം സഹിക്കാനാകാതെ ബന്ധം വേര്‍പെടുത്തിപോയിരുന്നു. ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയതിനുശേഷം സിന്ധുവിനും കുട്ടിക്കും ക്രൂരമായ ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ഒടുവില്‍ അവിഹിതം ആരോപിച്ച് സിന്ധുവിന് കൊന്നു കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കേസ്. സിന്ധുവിനെ കാണാനില്ലെന്ന പരാതി ഉയര്‍ന്ന് 22 ദിവസത്തിനു ശേഷം ഇവര്‍ താമസിച്ചിരുന്ന വീടിന്റെ അടുക്കളയില്‍നിന്ന് പോലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ബിനോയിയെ രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് അറസ്റ്റുചെയ്തു.110 സാക്ഷികളുള്ള കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. ബിനോയിയുടെ അടുത്ത ബന്ധുക്കളടക്കം പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ്.ബിജു പൂമാലില്‍ ഹാജരായി.