
കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും പ്രതികളില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഘാംഗത്തെയും മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. താനൂര്‍ കുന്നുംപുറം പള്ളിവീട് സമദ്, കൂട്ടുപ്രതി നീലഗിരി സൈനുൽ ആബിദ് എന്ന സുലൈമാൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്ന പ്രതികളെ തെളിവെടുപ്പിന് ശേഷം പൊലീസ് തിരികെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പ്രതികളില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഗൂഡല്ലൂർ തുണ്ടന്നൂർ ശരത്തിനെയും (28) കോടതി റിമാൻഡ് ചെയ്തു.പ്രതികളായ സമദ്, സുലൈമാൻ എന്നിവരുമായി തിരൂരിൽ ലോഡ്ജ് മുറിയിലും മറ്റും കസബ പൊലീസ് തെളിവെടുത്തിരുന്നു. കൊലപാതകം നടന്ന മുക്കം, മൃതദേഹം തള്ളിയ നാടുകാണി ചുരം, പ്രതികൾ താമസിച്ച ഗൂഡല്ലൂരിലെ ലോഡ്ജ് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. ഈ മാസം ഏഴിന് വെള്ളിപറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) കൊല്ലപ്പെട്ടത്.





