
കോഴിക്കോട്: നാടുകാണിച്ചുരത്തില്‍ കൊല്ലപ്പെട്ട സൈനബയുടെ രണ്ട് മൊബൈല്‍ഫോണുകളും ബാങ്ക് പാസ്ബുക്കുകളും ഗൂഡല്ലൂരില്‍നിന്ന് കണ്ടെത്തി.
കസബ ഇന്‍സ്പെക്ടര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികള്‍ താമസിച്ച ഗൂഡല്ലൂരിലെ ടൂറിസ്റ്റ് ഹോമിന്റെ മുകളില്‍ മാലിന്യം കൂട്ടിയിടുന്ന ഭാഗത്തുനിന്ന് ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയത്. ഈ ബാഗില്‍നിന്നാണ് മൊബൈല്‍ഫോണുകളും പാസ്ബുക്കുകളും ലഭിച്ചത്. കൊലയ്ക്കുശേഷം പ്രതികള്‍ ബാഗടക്കം ഉപേക്ഷിക്കുകയായിരുന്നു.
സ്വര്‍ണം തട്ടിയെടുത്തെന്ന് പ്രതികള്‍ പറഞ്ഞ ഗൂഡല്ലൂരിലെ സംഘത്തെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച രണ്ടാംപ്രതി സുലൈമാനെ പോലീസ് ഏഴുദിവസം കസ്റ്റഡിയില്‍ വാങ്ങി. ശനിയാഴ്ച രാത്രിമുതല്‍ ഇയാളെയും ഒന്നാംപ്രതി സമദിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നുണ്ട്. കഴിഞ്ഞ ഏഴിന് കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോയ സൈനബയെ മുക്കത്തിന് സമീപമെത്തിയപ്പോള്‍ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കാര്‍ കഴിഞ്ഞദിവസം മലപ്പുറത്തുനിന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ക്കും പണത്തിനുംവേണ്ടിയായിരുന്നു കൊല. എന്നാല്‍, പ്രതികളെ അറസ്റ്റുചെയ്തിട്ടും സ്വര്‍ണാഭരണം കണ്ടെത്താനായിട്ടില്ല.





