Kerala

എക്സൈസിൻറെ ജീപ്പ് കത്തിച്ച കേസ്; യുവാവ് പൊലീസ് പിടിയിലായി

Please complete the required fields.




കോതമംഗലം: എറണാംകുളം കോതമംഗലത്ത് എക്സൈസിൻറെ ജീപ്പ് കത്തിച്ച കേസിൽ യുവാവ് പൊലീസിൻറെ പിടിയിലായി. 20 കാരനായ പുന്നേക്കാട് സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്. ജിത്തുവിനെതിരെ കഴിഞ്ഞ വർഷം എക്സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിൻറെ വൈരാഗ്യമാണ് എക്സൈസിൻറെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയത്.
ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയായിരുന്നു. തൊട്ടടുത്തുള്ള വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് തീയണച്ചത്. ജീപ്പിൻറെ പിറക് വശത്തെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഇതിനിടയിൽ ജിത്തു ഓടി രക്ഷപ്പെട്ടു.

ജീപ്പിന്റെ പിൻവശത്തെ പടുതയിൽ മണ്ണെണ്ണ ഒഴിച്ചാണ് യുവാവ് തീയിട്ടത്. എക്സൈസ് നൽകിയ പരാതിയിൽ കോതമംഗലം പൊലീസിൻറെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ പ്രതിയെ എക്സൈസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജിത്തു പിടിയിലാകുന്നത്.

Related Articles

Back to top button