Kerala

‘കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം ധനസഹായം നല്‍കുന്നില്ല’; മുഴുവന്‍ ബാധ്യതയും അടിച്ചേല്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Please complete the required fields.




സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. കേന്ദ്രം പദ്ധതിക്കായി ധനസഹായം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം മുഴുവന്‍ ബാധ്യതയും സംസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതിക്കുവേണ്ടി വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെ പോലും നിഷേധിക്കുകയാണ്. അംഗീകരിച്ച പദ്ധതികളില്‍ നിന്ന് പോലും കേന്ദ്രം പിന്മാറുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പദ്ധതി പൂര്‍ത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോട് രൂപയാണ്. 2025 വരെയുള്ള ചെലവു വര്‍ധനവും നികുതികളും നിര്‍മാണ ഘട്ടത്തിലെ പലിശയും ഉള്‍പ്പെടെയാണ് ഈ തുക കണക്കാക്കിയിട്ടുള്ളത്. രണ്ട് കൊല്ലത്തിനകം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അഞ്ചു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് കെ റെയില്‍ എംഡി അജിത് കുമാര്‍ അറിയിച്ചിട്ടുള്ളത്.

അതേസമയം കെ-റെയില്‍ പദ്ധതിക്കെതിരെ ഈ മാസം 18ന് യുഡിഎഫ് പ്രതിഷേധം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കളക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന റെയില്‍വേ പദ്ധതിയാണ് കാസര്‍ഗോഡ് തിരുവനന്തപുരം അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈന്‍. നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സില്‍വര്‍ ലൈന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകളാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ളത്.

Related Articles

Leave a Reply

Back to top button