Kozhikode

നിപ; കോഴിക്കോട്ട് വിദ്യാലയങ്ങൾ നാളെ മുതൽ തുറക്കും, കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിപ ഭീതി ഒഴിയുന്നു. ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവായി. ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ജില്ലയില്‍ ഒന്‍പത് ദിവസമായി പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

കുട്ടിക്ക് ഒറ്റക്ക് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വിദ്യാലയങ്ങൾ നാളെ മുതല്‍ തുറക്കുമെങ്കിലും പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദ്ദേശമുണ്ട്. വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം.

വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണം. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ പഠനം ഓൺലൈനായി തുടരണം. ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി സര്‍വെലന്‍സ് തുടരുമെന്നും ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഏകാരോഗ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Related Articles

Back to top button