
കൊളംബോ: ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ബൗളറായി സ്പിന്നർ രവീന്ദ്ര ജഡേജ. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ രണ്ടു വിക്കറ്റ് നേടിയ ജഡേജ മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താനെയാണ് മറികടന്നത്.
17 ഇന്നിംഗ്സുകളിൽ നിന്ന് 24 വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. 12 ഇന്നിങ്സുകളിൽ നിന്ന് 22 വിക്കറ്റാണ് ഇർഫാന്റെ സമ്പാദ്യം. ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 19 വിക്കറ്റുമായി കുൽദീപ് യാദവും മത്സരരംഗത്തുണ്ട്. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളറാണ് ജഡേജ. ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ളത്. 24 മത്സരങ്ങൾ കളിച്ച മുരളീധരൻ 30 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
14 മത്സരങ്ങളിൽ നിന്ന് 29 വിക്കറ്റെടുത്ത മുൻ ലങ്ക പേസർ ലസിത് മലിംഗയും, വെറും എട്ടു മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റെടുത്ത ശ്രീലങ്കയുടെ അജന്ത മെൻഡീസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മുൻ പാക് താരം സഈദ് അജ്മലാണ് 25 വിക്കറ്റുമായി രവീന്ദ്ര ജഡേജയ്ക്ക് തൊട്ടു മുന്നിലുള്ളത്.





