Kozhikode

കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; 571 ഗ്രാം എംഡിഎംഎയും 45 ഗ്രാം ബ്രൗൺഷുഗറും പിടികൂടി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്നു കേസുകളിലായി 571 ഗ്രാം എംഡിഎംഎയും 45 ഗ്രാം ബ്രൗൺഷുഗറും പിടികൂടി. അഞ്ചുപേർ പിടിയിലായി. ക്രിസ്മസ്–ന്യൂയർ ആഘോഷത്തിന് മുന്നോടിയായി കോഴിക്കോട് നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായി എത്തിച്ച ലഹരി വസ്തുക്കളാണ് ഡാൻസാഫും സിറ്റി പൊലീസും ചേർന്ന് പിടികൂടിയത്. പിടികൂടിയഎംഡിഎംഎയ്ക്ക് വിപണിയിൽ 25 ലക്ഷത്തോളം രൂപയും ബ്രൗൺഷുഗറിന് നാലു ലക്ഷത്തോളം രൂപയും വിലവരും. ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സി.എ.മുഹമ്മദ്‌ (28), എസ്.ബി.അൽത്താഫ് (22) എന്നിവരെ 326.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി. ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന കണ്ണിയിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളജിന് സമീപം ഫാറൂഖ് കോളജ് ചാത്തൻ പറമ്പിൽ ഫാസിർ (37), മംഗലാപുരം സ്വദേശിനി പട്ടർ കോടി ഷാഹിദാബാനു (32) എന്നിവരെ 245 ഗ്രാം എംഡിഎംഎയുമായി പിടികൂടി. നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്ഐ സൈഫുള്ള, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഷാഹിദാബാനു ലഹരികാരിയർ ആണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ വലിയങ്ങാടിക്ക് സമീപം 45 ഗ്രാം ബ്രൗൺഷുഗറുമായി ബേപ്പൂർ സ്വദേശി വാണിയം പറമ്പ് മുജീബ് റഹ്മാനെ (36) ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടി.

ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, കെ.അബ്ദുറഹ്മാൻ, എസ്‌സിപിഒ കെ.അഖിലേഷ്, സിപിഒമാരായ എം.കെ.ലതീഷ്, പി.കെ.സരുൺ കുമാർ, എൻ.കെ.ശ്രീശാന്ത്, ഷിനോജ് മംഗലശ്ശേരി, പി.അഭിജിത്ത്, പി.കെ.ദിനീഷ്, കെ.എം.മുഹമ്മദ് മഷ്ഹൂർ, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്ഐ ശ്രീജയൻ, സജി, എസ്‌സിപിഒ വിനോദ്, ഹസീം, രഞ്ജു, പ്രജീഷ്, നവഗീത് തസ്‌നി, ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്ഐ മുരളീധരൻ, ഷബീർ, എഎസ്ഐ സജീവൻ, എസ്‌സിപിഒ ബിനിൽ കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button