
തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവത്തിൽ സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്. അനിയൻ രാജുമായി ഗുസ്തി പിടിക്കുകയും നിലത്തടിച്ചപ്പോൾ മരിച്ചുപോയെന്നും ബിനു പറഞ്ഞു.
രാജ് മദ്യപിച്ചിരുന്നു. രാജ് മരിച്ചപ്പോൾ ചവറിടാൻ കുഴിച്ച കുഴിയിലിട്ട് പിന്നീട് മൂടിയെന്നും ബിനുവിന്റെ മൊഴിയിൽ പറയുന്നു. ഇന്ന് രാവിലെയാണ് ബിനു കുറ്റം സമ്മതിച്ചത്.
മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഇളയ മകൻ രാജിനെ അവസാനം കാണുന്നത് കഴിഞ്ഞ മാസം 26നാണെന്ന് അമ്മ ബേബി പറഞ്ഞു. രാത്രി ബന്ധു വീട്ടിൽ കിടക്കും. പകൽ മകൻ ബിനുവിന് ഭക്ഷണവുമായി വരുമായിരുന്നു. കൊല്ലപ്പെട്ട രാജ് ജോലിക്കു പോയിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞത്. ബിനുവിന് മാനസിക പ്രശ്നമുണ്ട്. കുഴി മൂടിയപ്പോൾ സംശയം തോന്നിയാണ് പൊലിസിൽ പരാതി നൽകിയതെന്നും ബേബി പറഞ്ഞു.





