Kannur

കണ്ണൂർ ജില്ലയിൽ കോളജിലും സ്കൂളിലുമായി രണ്ട് റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്തു; ഒമ്പത് കുട്ടികൾക്കെതിരെ കേസ്

Please complete the required fields.




കണ്ണൂർ : കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച ചക്കരക്കല്ല്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലായി രണ്ട് റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിൽ ആലപ്പുഴ സ്വദേശിനിയായ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥിനിയെ റാഗ് ചെയ്ത സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികൾക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. മേയ് അവസാനവും ജൂണിലുമാണ് മാസ്ക് ധരിച്ചെത്തിയ വിദ്യാർഥികൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. മേയ് ആദ്യവാരം ഉച്ച ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലേക്ക് പോകവെ ബോയ്‌സ് ഹോസ്റ്റലിന് മുന്നില്‍ വെച്ച് നാലുപേര്‍ തടഞ്ഞുനിര്‍ത്തി താറാവ് മുട്ടയിടുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഭീഷണിക്ക് വഴങ്ങി പ്രതികള്‍ പറഞ്ഞപ്രകാരം ചെയ്തു. പ്രതികളിലൊരാള്‍ പിറകില്‍ നിന്ന് പരാതിക്കാരിയുടെ ചുരിദാര്‍ ടോപ്പിന്‍റെ അറ്റം പൊക്കി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. ദൃശ്യം പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ജൂണ്‍ 15ന് ക്ലാസിലേക്ക് പോകുന്ന സമയത്ത് ഹോസ്റ്റല്‍ ഗ്രൗണ്ടിനടുത്തുള്ള കാടുമൂടിയ സ്ഥലത്ത് വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. നീ അന്ന് ചെയ്ത മുട്ടയിടുന്ന വീഡിയോ ഞങ്ങളുടെ ഫോണിലുണ്ടെന്നും അത് മറ്റുള്ളവരെ കാണിക്കുമെന്നും പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കൈയ്യില്‍ കയറി പിടിച്ചതോടെ വിദ്യാര്‍ഥിനി പ്രതികളിലൊരാളെ കൈകൊണ്ട് അടിച്ചു. ഇതിനി​ടെ കൂട്ടത്തിലൊരാള്‍ വലതുകൈ പിറകോട്ട് പിടിച്ച് ലൈംഗിക ഉദ്ദേശത്തോടെ പരാതിക്കാരിയുടെ പിന്‍ഭാഗത്ത് പിടിച്ചമര്‍ത്തുകയും മറ്റുള്ളവര്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം ഇവിടെ പഠിക്കേണ്ടതാണെന്ന കാര്യം മറക്കേണ്ടെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും 1998 ലെ റാഗിങ്ങ് നിരോധന നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. റാഗ് ചെയ്ത വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടില്ല. ഫാർമസി കോളജിലെ യൂനിഫോം ധരിച്ചെത്തിയ വിദ്യാർഥികളാണ് ആക്രമിച്ചത്. അവധിയിൽ തുടർന്ന പെൺകുട്ടിയോട് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്കൊപ്പമെത്തി കോളജിൽ നൽകിയ പരാതി പ്രിൻസിപ്പൽ ചക്കരക്കല്ല് പൊലീസിന് കൈമാറുകയായിരുന്നു.

ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. കക്കാട് പാലക്കാട് സ്വാമിമഠം സ്വദേശിയായ 16കാരനെ ടീ ഷർട്ട് ധരിച്ചത് ചോദ്യം ചെയ്ത് സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു. കുട്ടിയുടെ മൂക്കിന് ഇടിച്ചതായും പരാതിയിൽ പറയുന്നു. ബുധനാഴ്ചയാണ് സംഭവം. വിദ്യാർഥിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. സ്കൂളുകളിലും കോളജുകളിലും റാഗിങ് തടയാൻ റാഗിങ് വിരുദ്ധ കമ്മിറ്റികളുണ്ടെങ്കിലും പലയിടത്തും നിർജീവമാണെന്ന് പരാതിയുണ്ട്. സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാകുമെന്ന് കരുതി പല മാനേജ്മെന്റുകളും റാഗിങ് കേസുകൾ ഒതുക്കിത്തീർക്കുകയാണെന്നും പരാതിയുണ്ട്.

Related Articles

Leave a Reply

Back to top button