
കോഴിക്കോട് : കോഴിക്കോട് ഇന്നലെയുണ്ടായ ബസ്സപകടം നടന്നത് ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. മെഡിക്കൽ കോളേജ് റോഡിൽ പുതിയ അത്യാഹിത വിഭാഗത്തിന് സമീപം മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. ഒൻപത് വയസുകാരി ഭാഗ്യനന്ദക്ക് സാരമായ പരിക്കുണ്ട്. സാരമായ പരിക്കുള്ള ഭാഗ്യനന്ദ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രാമനാട്ടുകര, ഗീതു (26) വിരിപ്പിൽ, രമ്യ (38) കാളാണ്ടിത്താഴം, പ്രസിജ (45) കാളാണ്ടിത്താഴം, ഷമീത (34) കുന്നമംഗലം, അഫ്‌സൽ (28) മായനാട്, ബംഗാൾ സ്വദേശി ഹരിമുള്ള (54), ചന്ദ്രൻ (64) പറമ്പിൽ ബസാർ, സാജിത (45) മൂഴിക്കൽ, നിഷ (51) പറമ്പിൽ ബസാർ, നിമിഷ (33) രാമനാട്ടുകര, അൻഷിദ (26) ചെറുവറ്റ, ആശിൻ ഗണേഷ് (29) മായനാട് എന്നിവർക്കാണ് പരിക്കേറ്റത്.
ബുധൻ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മെഡിക്കൽ കോളേജിൽനിന്ന് കാളാണ്ടിത്താഴം, മൂഴിക്കൽ വഴി പറമ്പിൽ ബസാറിലേക്ക് പോകുകയായിരുന്നു ബസ്. കാരന്തൂർ ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്തേക്ക് മറിയുകയായിരുന്നു.
ഇടതുവശത്തുകൂടെ വന്ന ബൈക്കിനെ വെട്ടിക്കാൻ ശ്രമിച്ചപ്പോൾ ബസ് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസ്സിൽ 11 പേരും ബൈക്കിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. വെള്ളിമാട്കുന്ന് നിന്നെത്തിയ അഗ്‌നിരക്ഷാസേനയും മെഡിക്കൽ കോളേജ് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.





