
കോഴിക്കോട് ∙ തെരുവുനായ് പ്രശ്നത്തിൽ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ചൂടേറിയ ചർച്ച. തെരുവുനായ് ശല്യം മൂലം വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണെന്നും എബിസി സെന്ററുകൾക്കായി കോടികൾ ചെലവഴിച്ചിട്ടും തെരുവുനായ്ക്കൾ പെരുകുകയാണെന്നും കോടഞ്ചേരി ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് അംഗം ബോസ് ജേക്കബ് പറഞ്ഞു.
അക്രമകാരികളായ തെരുവുനായ്ക്കളെ ഉടനെ വെടിവച്ചു കൊല്ലുകയാണ് വേണ്ടതെന്നും അതിനു പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി കായക്കൊടി, വടകര, ചെങ്ങോട്ടുകാവ്, പേരാമ്പ്ര എന്നിവിടങ്ങളിലായി 4 എബിസി സെന്ററുകൾ കൂടി ആരംഭിക്കുമെന്ന് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.
ചാത്തമംഗലം പോൾട്രി ഫാം വളപ്പിൽ എബിസി സെന്റർ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, സ്ഥലപരിമിതി കാരണം മറ്റൊരു സ്ഥലം കണ്ടെത്താൻ തീരുമാനിച്ചു. തെരുവുനായ് പ്രശ്നത്തിൽ സുപ്രീം കോടതിയിലെ കേസിൽ ജില്ലാ പഞ്ചായത്തും കക്ഷി ചേരുമെന്നും തെരുവുനായ് വന്ധ്യംകരണത്തിനു മൊബൈൽ യൂണിറ്റിനുള്ള സാധ്യതയും ജില്ലാ പഞ്ചായത്ത് അന്വേഷിക്കുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.





