
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. മെയിൻ ലൈനിൽ പ്രവേശിക്കുന്നതിന് പകരം ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് അപകട കാരണം. ഞായറാഴ്ച പുലർച്ചെ നാലിന് ഒണ്ട റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
അപകടത്തിൽ ഇരു ട്രെയിനുകളുടെയും പന്ത്രണ്ട് ബോഗികൾ പാളം തെറ്റിയെന്നും ആളപായമില്ലെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം അപകടത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രദേശത്തെ ട്രെയിൻ ഗതാഗതം സ്തംഭിച്ചെന്നും, ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഒഡീഷയിലെ ബാലാസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ഇരുനൂറിലേറെ പേർ മരിച്ച സംഭവം നടന്ന് ഒരു മാസത്തിനകമാണ് വീണ്ടുമൊരു അപകടം.
ജൂൺ രണ്ടിനായിരുന്നു ബാലാസോറിൽ ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ-ചെന്നൈ സെന്‍റട്രൽ കോറോമാണ്ഡൽ എക്സ്പ്രസ് എന്നിവയും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 275 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.





