
നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ശേഖരിച്ചു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി പറഞ്ഞിരുന്നു.
അതിനിടെ കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. ഇരുവരേയും അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ക്രൈംബ്രാഞ്ച് എസ്പി സോജൻ, ഡിവൈഎസ്പി ബൈജു പൗലോസ്, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോകുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകൾ ലഭിച്ചതിനാലെന്ന് റിട്ടയേർഡ് ഐ.ജി എ.വി ജോർജ് പറഞ്ഞു. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണവും അന്നത്തെ അറസ്റ്റ് ശരി എന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെറുതെ ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ഒരു സമ്മർദവും ഉണ്ടായിരുന്നില്ലെന്നും എ.വി ജോർജ് വ്യക്തമാക്കി.





