
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 296 റൺസിന് ടീം പുറത്തായി. ഫോളോ ഓൺ ഭീഷണിയിലായിരുന്ന ഇന്ത്യക്കായി പൊരുതി അർധസെഞ്ചുറി പിന്നിട്ട അജിൻക്യ രഹാനെയും ശാർദൂൽ താക്കൂറുമാണ് ഇന്ത്യയുടെ രക്ഷകരായത്. ഏഴാം വിക്കറ്റിൽ അപരാജിതമായ 108 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഓസ്‌ട്രേലിയക്ക് 173 റൺസിന്റെ ലീഡ് നേടാൻ സാധിച്ചു.
5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. ഇന്ന് എറിഞ്ഞ രണ്ടാം പന്തിൽ തന്നെ കെഎസ് ഭരത് (5) പുറത്ത്. സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കുറ്റി തെറിച്ചാണ് താരം പുറത്തായത്. അവിടെനിന്നാണ് രഹാനെയും താക്കൂറും ഒന്നിച്ചത്. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ അൺ ഈവൻ ബൗൺസ് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ താക്കൂർ പലതവണ ശരീരത്തിൽ ഏറ് വാങ്ങി. കമ്മിൻസ് എറിഞ്ഞ ഒരു ഓവറിൽ രണ്ട് തവണ ഒരേ സ്ഥലത്ത് ഏറ് കിട്ടിയിട്ടും താക്കൂർ തളർന്നില്ല. സാവധാനം കളി പിടിച്ച താരം രഹാനെയ്ക്കൊപ്പം പൊന്നും വിലയുള്ള കൂട്ടുകെട്ടിലാണ് പങ്കാളിയായത്. ഇതിനിടെ ഓസ്ട്രേലിയ ചില ക്യാച്ചുകൾ നിലത്തിട്ടതും നോ ബോളിൽ വിക്കറ്റ് വീണതും ഇന്ത്യക്ക് ഗുണമായി. ഫിഫ്റ്റി പിന്നിട്ടതോടെ രഹാനെ ആക്രമണ മോഡിലേക്ക് മാറി. താക്കൂറും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി.
നിലവിൽ രഹാനെ (89), താക്കൂർ (36) എന്നിവർ ക്രീസിൽ ഉറച്ചുനിൽക്കുകയാണ്. ഓസീസ് സ്കോറിൽ നിന്ന് ഇനിയും 209 റൺസ് അകലെയാണ് ഇന്ത്യ. ഫോളോ ഓൺ ഒഴിവാക്കാൻ വേണ്ടത് 9 റൺസ്. ഫോളോ ഓൺ ഒഴിവാക്കുകയാവും ഇന്ത്യയുടെ ആദ്യ ലക്ഷ്യം. കൂടുതൽ നേരം ബാറ്റ് ചെയ്ത് സമനിലയെങ്കിലും പിടിക്കുക അടുത്ത ലക്ഷ്യം. എന്നാൽ, പിച്ച് കൂടുതൽ ബൗളിംഗ് ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കെ ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ ഈ സഖ്യം വേർപിരിഞ്ഞാൽ ഇന്ത്യയുടെ നില പരുങ്ങലിലാവും.





