
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസിലെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു.
ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.രണ്ടുമാസം മുൻപാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവിൽ വടകര സ്വദേശിയായ ഗ്രേഡ് വൺ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമത്തിനെതിരെ മജിസ്ട്രേറ്റിന് നൽകിയ യുവതിയുടെ മൊഴിമാറ്റാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അഞ്ചു ജീവനക്കാർക്കെതിരെയുള്ള കേസ്.
മൊഴിമാറ്റിയാൽ പണം തരാമെന്ന് വാഗ്ദാനം ചെയ്തതായി യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുജീവനക്കാരെ അന്വേഷണ വിധേയമായി സസ്പന്റെ് ചെയ്തത്.





