
കൊച്ചി ഇൻഫോപാർക്കിൽ തീപിടിത്തം. ജിയോ ഇൻഫോപാർക്ക് എന്നകെട്ടിടം പൂർണമായി കത്തിനശിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുൾപ്പടെ നാല് പേർക്ക് പൊള്ളൽ ഏറ്റു. പരിക്ക് സാരമുള്ളതല്ല. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് കൊച്ചി ഇൻഫോപാർക്കിലെ ജിയോ ഇൻഫോപാർക്ക് എന്നകെട്ടിടത്തിൽ നിന്ന് പുക ഉയർന്നത്. ഇതോടെ അകത്ത് ഉണ്ടായിരുന്ന ജീവനക്കാർ ഇറങ്ങി ഓടി. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതോടെ കെട്ടിടത്തിലാകെ തീ പടർന്നു.
ഇതിനിടെ അകത്ത് ആളുകൾ കുടുങ്ങികിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കയറി പരിശോധന നടത്തി. പരിശോധനയിൽ ആരെയും കണ്ടെത്തിയിട്ടില്ലെന്നും തീ നിയന്ത്രണവിധേയമായെന്നും ജില്ലാ കളക്ടർ NSK ഉമേഷ് അറിയിച്ചു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. മൂന്ന് നില കെട്ടിടം ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച കമ്പനികളിൽ കൂടുതൽ ജീവനക്കാർ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.





