
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിന്‍റെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഓർഡിനൻസിൽ പരിഗണിക്കും.
അതേസമയം, ആശുപത്രികൾ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ രംഗത്തെത്തി. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.





