
കല്പറ്റ : ചുരംകയറുന്നവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നീക്കംചെയ്ത് ജനകീയശുചീകരണം. 280 ചാക്കുകളിലായി 2240 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് നീക്കിയത്. വ്യൂപോയന്റ് മുതൽ അടിവാരംവരെയുള്ള ഭാഗങ്ങളിലായി മുന്നൂറോളംപേർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.
ചുരം നാലു സെക്ടറുകളാക്കി തിരിച്ചാണ് ശുചീകരണം നടത്തിയത്. മാലിന്യം ശുചിത്വമിഷൻ അംഗീകൃത ഏജൻസിയായ ഗ്രീൻ വേംസിന് കൈമാറി. വിനോദസഞ്ചാരികൾ ചുരത്തിന്റെ എല്ലാഭാഗങ്ങളിലും പ്ളാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെ വലിച്ചെറിയുന്നത് പതിവാണ്.
ഗ്രീൻ ഏജൻസിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. മുണ്ടേരി ഹൈസ്കൂളിലെ എസ്.പി.സി. വിദ്യാർഥികൾ, പൾസ് എമർജൻസി റെസ്പോൺസ് ടീം, കാരുണ്യ ചാരിറ്റബിൾ ഫൗണ്ടേഷൻ വെള്ളാരംകുന്ന് പൗരസമിതി, ചുരം സംരക്ഷണസമിതി, വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിൾ സൊസൈറ്റി, ബോഡി ഷേപ്പ് ജിം, പുലർകാലം ഗ്രൂപ്പ് ജീവൻ രക്ഷാസമിതി തുർക്കി, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അക്കാദമി, ആം റെസ്‌ലിങ് ഗ്രൂപ്പ്, ബൈക്ക് എസ് ക്ലബ്ബ്, വ്യാപാര വ്യവസായ ഏകോപനസമിതി യൂത്ത് വിങ് എന്നീ സംഘടനകൾ ഭാഗമായി. കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനംചെയ്തു.
കല്പറ്റ നഗരസഭ ശുചിത്വ അംബാസഡർ അബു സലീം നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.പി. മുസ്തഫ, സെക്രട്ടറി അലി അസ്ഹർ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ, വയനാട് ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് കിഴക്കേപ്പാട്ട്, ചുരം സംരക്ഷണസമിതി ചെയർമാൻ വി.കെ. മൊയ്തു എന്നിവർ പങ്കെടുത്തു.





