Alappuzha

പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും മക്കളും മരിച്ച സംഭവം: ഭർത്താവായ പൊലീസുകാരനെതിരെ കേസെടുത്തു

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെതിരെ കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിനെതിരെയാണ് സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. റെനീസ് ഭാര്യ നെജ് ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ആധാരമായ ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതൽ പൊലീസ് കസ്റ്റഡിയിലാണ് റെനീസ്.

സംഭവത്തിൽ റെനീസിനെതിരെ ആരോപണവുമായി നജ് ലയുടെ കുടുംബം രംഗത്തു വന്നിരുന്നു.  റെനീസ് നജ് ലയെ  നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് സഹോദരി നഫ് ല  എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയുമായി റെനീസിന് ബന്ധം ഉണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് തലേദിവസം ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ വന്നിട്ടുണ്ടെന്നും നഫ് ല പറഞ്ഞു.

നജ് ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നാണ് ബന്ധുക്കളുടെ പരാതി.റെനീസിന്‍റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ് ല പറഞ്ഞു. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരു ഡയറിയിൽ എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഡയറി കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായും നഫ് ല പറഞ്ഞിരുന്നു.

പോസ്റ്റ് മോർട്ടത്തിന് ശേഷം നജ് ലയുടേയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടേയും മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊവിഡ് പരിശോധന ഫലം വൈകിയതിനാല്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ട്ം നടത്തിയത്.

ആലപ്പുഴ കുന്നുംപുറത്തുള്ള എ ആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സി ലാ ണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ്  റനീസിന് ജോലി. .ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ്  രാവിലെ തിരികെ എത്തിയപ്പോഴാണ് ക്വാർട്ടേഴ്സിന് അകത്ത് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഒന്നരവയസുള്ള മകൾ മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ക്വാർട്ടേഴ്സിൽ നി്നനും റെനീസിനെ ആലപ്പുഴ സൌത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഇന്നലെ മാറ്റിയിരുന്നു. റെനീസും ഭാര്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന സമീപവാസികളുടെ മൊഴി ലഭിച്ചതിനെ തുടർന്നാണ് റെനീസിനെ കസ്റ്റഡിയിൽ വച്ച് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയത്. 

Related Articles

Leave a Reply

Back to top button