
ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരം ഇന്ന്. രാവിലെ 9.30 മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. നാല് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ കളി ജയിച്ച് ഇന്ത്യ 1-0ന് മുന്നിലെത്തിയിട്ടുണ്ട്. അതേസമയം തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് തിരിച്ചുവരാനാണ് ഓസീസ് ശ്രമം.
രണ്ടാം മത്സരവും ജയിച്ച് പരമ്പരയിൽ 2-0ന് ശക്തമായ ലീഡ് നേടുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യൻ ടീം കളത്തിലിറങ്ങുക. ആദ്യ മത്സരം ഇന്നിംഗ്‌സിനും 132 റണ്‍സിനും ജയിച്ച ആത്മവിശ്വാസം ടീമിനുണ്ട്. മധ്യനിരയുടെ മോശം ബാറ്റിംഗ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഒപ്പം ആദ്യ മത്സരത്തിലെ ഫീൽഡിംഗ് പിഴവുവുകളും നികത്തേണ്ടതുണ്ട്.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരെ 7 ടെസ്റ്റുകൾ ഓസ്‌ട്രേലിയ കളിച്ചിട്ടുണ്ട്. ഇതിൽ ഒരു മത്സരം മാത്രമാണ് കങ്കാരു പടയ്ക്ക് ജയിക്കാനായത്. ഈ റെക്കോർഡ് തകർത്ത് ജയം രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ടീം കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ സ്പിൻ ആക്രമണം ഓസീസ് ടീം എങ്ങനെ മറികടക്കും എന്നത് കണ്ടറിയണം.





