
കുറ്റ്യാടി : കുറ്റ്യാടി ചുരം രാത്രികാലങ്ങളിൽ സമൂഹവിരുദ്ധരുടെ താവളമാകുന്നു. ഇതരജില്ലകളിൽനിന്നും മറ്റും എത്തുന്നവരാണ് ഇവരിലധികവും. പത്തും പതിനൊന്നും വളവുകൾ രാത്രി പത്തുമണി കഴിഞ്ഞാൽ ഇത്തരം സംഘങ്ങൾ കൈയടക്കുകയാണ്. പതിനൊന്നാം വളവ് ആനയുടെയും പുലിയുടെയും കാട്ടുപോത്തിന്റെയും വിഹാരകേന്ദ്രവുമാണ്. ഇത് മനസ്സിലാക്കാതെയാണ് പലരും ചുരത്തിൽ തമ്പടിക്കുന്നത്. ആനയുടെ വിഹാരകേന്ദ്രമെന്ന് വനംവകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും വകവെക്കുന്നില്ല.
ചുരം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണെങ്കിലും ആരുടെയും നിയന്ത്രണം ഇവിടെയില്ല. ഇത് സമൂഹവിരുദ്ധർ മുതലെടുക്കുകയാണ്. ചുരത്തിന്റെ ഭംഗി ആസ്വാദിക്കാനെത്തുന്നവർക്കും ഇത് ദുരിതം തീർക്കുന്നുണ്ട്. ഒന്നാംവളവുമുതൽ വയനാട് ജില്ലയിലെ പതിനൊന്നാം വളവുവരെയുള്ള സ്ഥലങ്ങളിൽ ഒട്ടേറെ ഊടുവഴികളുണ്ട്. അതൊക്കെ ലഹരിമാഫിയസംഘത്തിന്റെയും മറ്റ് അനാശാസ്യം നടത്തുന്നവരുടെയും കൈകളിലാണ്.
ഇതിനായി ചില ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിന് തെരുവുവിളക്കുകളില്ലാത്തതും ഇത്തരം സംഘങ്ങൾക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു. ചുരത്തിന്റെ ഓരങ്ങളിൽ കാറും മറ്റു വാഹനങ്ങളും നിർത്തി ഉച്ചത്തിൽ പാട്ടുവെച്ച് റോഡിൽ നൃത്തംചെയ്യുന്നതും പതിവാണ്. അവധിദിവസങ്ങളിൽ ചുരം മേഖലയിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും റോഡ് ബ്ലോക്ക് ചെയ്ത് ജന്മദിനാഘോഷംവരെ നടത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.





