പന്ത്രണ്ടുകാരന്റെ കൊലപാതകം കൃത്യമായ ആസൂത്രണം; കുടുംബത്തായാകെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടതായി പോലീസ്

കോഴിക്കോട്: പന്ത്രണ്ടുവയസുകാരനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. പിതൃസഹോദരി ലക്ഷ്യം വച്ചത് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനെന്നും പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പൊലീസ് അറിയിച്ചു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബത്തിന് മൊത്തം കഴിക്കാനുള്ള ഐസ്ക്രീം പാക്കറ്റ് വാങ്ങി അതിൽ വിഷം കലർത്തിയാണ് താഹിറ സഹോദരൻ മുഹമ്മദലിയുടെ വീട്ടിലെത്തിയത്.
ഈ സമയത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിസായി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉമ്മയും രണ്ടുസഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു. കുട്ടികളോടൊപ്പം ഇവരെയും താഹിറ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പോലീസ് അനുമാനം.
ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പധികൃരും പോലീസും ഐസ്‌ക്രീം വിറ്റ കട സീൽ ചെയ്ത് രണ്ടുദിവസം അടപ്പിച്ചിരുന്നു. എന്നാൽ ഇവിടെനിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവർക്കൊന്നും ഭക്ഷ്യവിഷബാധ ഏൽക്കാതിരുന്നതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിച്ച അഹമ്മദ് ഹസൻ രിഫായിയുടെ ശരീരത്തിൽ അമോണിയയുടെയും ഫോസ്‌ഫേറ്റിന്റെയും അംശം കൂടുതലായി കണ്ടെത്തിയതും പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു.ഇതോടെ ഐസ്‌ക്രീം വാങ്ങി നൽകിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു. വടകര ഡി.വൈ.എസ്.പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി. പലവട്ടം താഹിറയെ പോലീസ് ചോദ്യംചെയ്തെങ്കിലും ഇവർ വിദഗ്ധമായി ഒഴിഞ്ഞുമാറി.





