
കോഴിക്കോട് : ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലുള്ളവർ വളരെ കുറവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനേശൻ അറിയിച്ചു. ജില്ലയിൽ 876 പേരാണ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത്. 37 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും വാർഡുകളും ഐ.സി.യു.കളും മാറ്റിവെച്ചിട്ടുണ്ട്. കാറ്റഗറി മൂന്നിൽ പെടുന്നവരെമാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കേണ്ടതുള്ളൂ.
ബുധനാഴ്ച 542 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 169 പേരാണ് പോസിറ്റീവായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.5. പടരുന്നത് ഒമിക്രോൺ വകഭേദം തന്നെയാണ്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു.
കാൻസർപോലുള്ള രോഗങ്ങൾക്ക് ചികിത്സനടത്തുന്നവരിലും പ്രായമായവരിലും രോഗം വരാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണമെന്ന് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത് കുമാർ പറഞ്ഞു.





