
വടകര : വടകരയിൽ മൂന്നുനിലക്കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി. പുത്തൂർ സ്വദേശി ലക്ഷ്മണനാണ് ലിങ്ക് റോഡിനു സമീപത്തെ പഴയ കമല പ്രസ് ബിൽഡിങ്ങിന് മുകളിൽ കുടുങ്ങിയത്.
ഇദ്ദേഹം വർഷങ്ങളായി ഇവിടുത്തെ ജീവനക്കാരനാണ്. രാത്രി കെട്ടിടത്തിന്റ മൂന്നാംനിലയിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ചയും ഷട്ടർ ഉള്ളിൽനിന്നും പൂട്ടി ഉറങ്ങാൻപോയതായിരുന്നു. ശനിയാഴ്ച രാവിലെ മൂന്നാമത്തെ നിലയിൽവെച്ച് തലകറങ്ങി തറയിൽവീണ് അവശനിലയിലായി.
മറ്റ് ജീവനക്കാർ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ഷട്ടർ തുറന്നില്ലെന്ന് മനസ്സിലായത്. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ കെ. അരുണിന്റെ നേതൃത്വത്തിലെത്തിയ സേന ഏണിവെച്ച് കെട്ടിടത്തിനുമുകളിൽ കയറി. അപ്പോഴാണ് അവശനിലയിൽ ലക്ഷ്മണനെ കണ്ടത്. താഴെയിറക്കിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ നൗഷാദ്, റെസ്‌ക്യൂ ഓഫീസർമാരായ അബ്ദുൽ സമദ്, സുദീപ്, വിജേഷ് കുമാർ, നാരായണൻ, എം.എം. പ്രജിത്ത്, ഹോംഗാർഡ് സുരേഷ് എന്നിവർ നേതൃത്വംനൽകി.





